തിരുവനന്തപുരം ആറ്റിങ്ങലിൽ മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ രക്ഷപെടാൻ ശ്രമിച്ച ക്രിമിനൽ കേസിലെ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശിയായ മേലതിൽ വീട്ടിൽ 40 വയസുള്ള മാർക്സിൻ ആണ് അറസ്റ്റിലായത്.
ഇയാളുടെ ശല്യം സഹിക്കാനാകാതെ പ്രദേശവാസികൾ പ്രതിക്കെതിരെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ, മരക്കഷണം ഉപയോഗിച്ച് ഒരു യുവാവിന്റെ തല അടിച്ച് പൊട്ടിച്ച കേസിൽ പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു
ഇതിനിടെ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രതി, പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയതോടെ ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് പിന്തുടർന്നെത്തി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുക്കുക യായിരുന്നു. പ്രതിയുടെ അറസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശിയായ 54 വയസ്സുള്ള രവീന്ദ്രൻനായർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം രവീന്ദ്രൻനായരുടെതാണെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. തുടർന്ന് പ്രതിക്കെതിരെ മോഷണകേസും പോലീസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവിനെ തുടർന്ന് പ്രതിയെ ആറ്റിങ്ങൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ആറ്റിങ്ങലിൽ മോഷണവാഹനത്തിൽ രക്ഷപെടാൻ ശ്രമിച്ച കുറ്റവാളി പിടിയിൽ




