കൊല്ലത്ത് അവയവ ദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കിളികൊല്ലൂർ പോലീസിന്റെ പിടിയിൽ. കല്ലുംതാഴം വലിയമാടം കളരികിഴക്കതിൽ വീട്ടിൽ ശ്രീജ(40), പട്ടത്താനം ലത്തീഫ് മൻസിലിൽ നിന്നും വടക്കേവിള ദർശന നഗർ 222 ൽ വാടകയ്ക്ക് താമസിക്കുന്ന സുധീർ(31) എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ രേഖകൾ നിർമ്മിച്ച് നിയമവിരുദ്ധ അവയവദാന തട്ടിപ്പ് നടക്കുന്നതായ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പരിശോധനയിൽ വ്യാജ രേഖകൾ നിർമ്മിച്ച് നിയമവിരുദ്ധമായി സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രതികൾ അവയവ കച്ചവടം നടത്തിയതായ് കണ്ടെത്തുകയായിരുന്നു. പ്രതികളുടെ നിർദ്ദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം ദാനം ചെയ്യ്ത യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്.
ഈ കേസിലെ മുഖ്യ പ്രതിയായ കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബിനെ സമാനമായ കുറ്റകൃത്യത്തിന് എർണാകുളം പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ് ഇപ്പോൽ അറസ്റ്റിലായ ശ്രീജയും സുധീറും.
കൊല്ലം എ.സി.പി രാജേഷ് റ്റി.ആർ ന്റെയും കിളികൊല്ലൂർ പോലീസ് ഇൻസ്‌പെക്ടർ ജയപ്രകാശിന്റെയും നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ് രാജ്, എസ്.സി.പി.ഓ മാരായ രാജഗോപാൽ, അംബു, സി.പി.ഓ മാരായ ജീനാമോൾ, ബിനിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തത്.





