കരുനാഗപ്പള്ളി അരമത്തു മഠത്തിലുള്ള ബാറില്‍ എത്തിയ 52 കാരനെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച യുവാവ് പോലീസ് പിടിയിലായി. വള്ളികുന്നം, രാജീവ് ഭവനില്‍ രാജു മകന്‍ രാജീവ് (24) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി 9 മണിയോടെ അരമത്ത്മഠത്തിലുള്ള ബാറില്‍ മദ്യപിക്കാൻ എത്തിയതാണ് വിളയിൽ വടക്കതിൽ വീട്ടിൽ ഡേവിഡ് ചാക്കോ എന്ന 52 കാരൻ.
മദ്യം വാങ്ങാൻ പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടയിൽ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പൊതി പ്രതിയായ രാജീവ് കാണാന്‍ ഇടയായി. ഇതിനെക്കുറിച്ച് ഇയാൾ ഡേവിഡിനോട് ചോദിച്ച് മനസിലാക്കിയ ശേഷം പൊതി എങ്ങനെയും കൈക്കലാക്കണമെന്ന് പദ്ധതി ഇട്ടു.
തന്ത്രപൂർവ്വം അടുത്തുകൂടിയ ശേഷം ഡേവിഡിന് കൂടുതൽ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിൽ ആക്കി. തുടർന്ന് വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്‍റെ പോക്കറ്റില്‍ നിന്ന് പണം എടുക്കാനെന്ന വ്യാജേന 5 പവനോളം വരുന്ന സ്വര്‍ണ്ണമാലയും 4 പവന്‍ വരുന്ന ബ്രേസ്ലെറ്റും അടങ്ങിയ പൊതി മോഷ്ടിച്ച് എടുത്ത ശേഷം കടന്നുകളയുകയായിരുന്നു.
ഡേവിഡ് കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സി. സി. ടി. വി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍,സുരേഷ് എസ്.സി.പി.ഒ ഹാഷിം, സി.പി.ഓ നൗഫെന്‍ജാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.